മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്ടർ ദുരന്തത്തിൽ മലയാളിയായ നവവരൻ ഉൾപ്പടെ രണ്ടു പേർ മരിച്ചു. അപകടത്തിൽ വധുവിന് പരിക്കേറ്റു. ജോർജിയ ഡോസൺ കൗണ്ടിയിൽ അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴിയിൽ കെ ടി ജോർജിന്റെ മകൻ ഫിജി ജോർജിന്റെയും ഫേബയുടെയും മകൻ ഡേവ് ഫിജി (26) ആണ് മരിച്ചത്. കോപ്റ്റർ പൈലറ്റാണ് ദുരന്തത്തിൽ മരപ്പെട്ട മറ്റൊരാൾ. പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് തലവടി ചുടുകാട്ടിൽ സാമിന്റെയും ഷീലയുടെയും മകൾ ജെസ്നി (25) ചികിത്സയിൽ തുടരുകയാണ്.

വിവാഹസത്കാരം കഴിഞ്ഞ് വധൂവരൻമാർ റോബിൻസൺ ആർ 66 ഹെലികോപ്ടറിൽ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപം തകർന്ന് വീഴുകയായിരുന്നു. വിജയനമായ സ്ഥലം കൂടിയാണിത്. അപകടത്തേത്തുടർന്ന് ബോധരഹിതയായിപ്പോയ ജെസ്നി അഞ്ചുമണിക്കൂറോളം കഴിഞ്ഞ് ഉണർന്നപ്പോൾ വിവരം ഹെൽപ്പ്ലൈനിൽ വിളിച്ചറിയിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരെത്തിയാണ് ജെസ്‌നിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.

മോശം കാലാവസ്ഥയും മരച്ചില്ലയിൽ തട്ടിയതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമം. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അന്വേഷണം ആരംഭിച്ചു. വീട്ടൂർ എബനേസർ സ്‌കൂളിൽ അധ്യാപകനായിരുന്ന ഫിജി ജോർജിന്റെ പിതാവിന്റെ കാലത്താണ് കുടുംബം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്. ഫിജിയും ഫേബയും ബിഫാം പഠിനശേഷം അമേരിക്കയിൽ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നു. മകന്റെ വിവാഹം പ്രമാണിച്ച് ഫിജി ഒരുമാസം മുൻപാണ് മൂവാറ്റുപുഴിൽ വന്നുപോയത്. വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപമാണ് വീട്. ജുവലാണ് ഡേവിന്റെ സഹോദരി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. പൊതുദർശനവും സംസ്‌കാര ശുശ്രൂഷകളും വ്യാഴാഴ്ച അറ്റ്ലാന്റയിൽ നടക്കുമെന്നാണ് വിവരം. മരിച്ച വരൻ ഡേവ് ഫിജി ഡെൽറ്റ എയർലൈൻസ് പൈലറ്റാണ്.