കൊല്ലം: തെന്മല പുനര്‍ജനി അഭയകേന്ദ്രത്തില്‍ ക്രൂരപീഡനത്തിന് ഇരയായ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി. അതേസമയം സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. അന്തേവാസികളില്‍ നിന്ന് പണം ഈടാക്കിയ ശേഷം മതിയായ ചികിത്സയോ സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് പരാതി. വയോജനങ്ങള്‍ കഴിഞ്ഞിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ഒന്‍പത് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 12 അന്തേവാസികള്‍. ഏഴുപേരോളം ഒരുമിച്ച് കഴിഞ്ഞിരുന്നത് ഒരു ചെറിയ മുറിയിലായിരുന്നു. പ്രഭാതകൃത്യങ്ങള്‍ പോലും ചെയ്യാന്‍ പ്രയാസപ്പെടുന്ന വയോജനങ്ങള്‍ കഴിഞ്ഞിരുന്നത് വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ സാഹചര്യത്തില്‍. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് മരണപ്പെട്ടതിന് പിന്നാലെയാണ് ഭര്‍ത്താവ് ബ്രഹ്‌മദാസ് മേല്‍നോട്ടം ഏറ്റെടുത്തത്.
അന്തേവാസികളില്‍ നിന്ന് ഇടാക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്. അതിനൊത്ത ചികിത്സയോ സൗകര്യങ്ങളോ ഇല്ല. സ്ഥാപനത്തില്‍ മുന്‍പ് മരിച്ചിട്ടുള്ള അന്തേവാസികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീക്ക് ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകള്‍ ഈ സ്ഥാപനത്തില്‍ തൂങ്ങിമരിക്കുന്ന സംഭവം നടന്നിട്ടും അധിക നാള്‍ ആയിട്ടില്ലെന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും പറയുന്നു.