കൊച്ചി:സ്ത്രീകളുടെ മാത്രം മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന കള്ളന്‍. 100 മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച മലയാറ്റൂര്‍ സ്വദേശി ജിജോ ബാബു പിടിയില്‍.സ്ത്രീകളുടെ  മാത്രം മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന കള്ളന്‍, മലയാറ്റൂര്‍ സ്വദേശി ജിജോ ബാബു. മോഷണം തുടങ്ങിയിട്ട് കാലങ്ങളായി 2012 ല്‍ പിടിവീണതാണ്. എന്നിട്ടും മോഷണം നിര്‍ത്തിയില്ല. യാത്രാസമയങ്ങളില്‍ സ്ത്രീകള്‍ കൂടുതലായും മൈാബൈല്‍ ഫോണ്‍ ബാഗില്‍ സൂക്ഷിക്കുന്നതാണ് ജിജോ സ്ത്രീകളെ കേന്ദ്രീകരിക്കാന്‍ കാരണം. അങ്ങനെ മോഷ്ടിച്ചതാണ് 100 ലധികം ഫോണുകള്‍. കൊച്ചി നഗര ഹൃദയത്തില്‍ കൃത്രിമമായി തിരക്കുണ്ടാക്കിയാണ് ജിജോയുടെ മോഷണം.

ഫോണ്‍ മോഷണം പതിവായതോടെ ജിജോക്കായി പൊലീസ് വലവിരിച്ച് കാത്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് മോഷണ പരാതി എത്തുന്നു. ബാഗിലിട്ട ഫോണ്‍ കാണുന്നില്ലെന്ന പരാതിയുമായി ഒരു സ്ത്രീയെത്തി. കള്ളനെ തപ്പി കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡില്‍ വന്ന പൊലീസ് സംഘം കാണുന്നത് അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്ന ജി‍ജോയെയാണ്. മറ്റൊരു അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ ചിത്രങ്ങള്‍ പൊലീസിന്‍റെ ക്യാമറയില്‍ പതിഞ്ഞതാണ്. അതോടെ കള്ളനെ കൈയ്യോടെ പൊക്കി.

വിശദമായി  ചോദ്യം ചെയ്തപ്പോഴാണ് 100 മൊബൈല്‍ ഫോണ്‍ മോഷണത്തിന്‍റെ കഥയും സ്ത്രീകളുടെ ബാഗ് തിരഞ്ഞെടുക്കുന്നതിന്‍റെ കാരണവും ജിജോ പൊലീസിനോട് വെളിപ്പെടുത്തിയത്. മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ കളമശേരിയിലുള്ള ഇതര സംസ്ഥാന തൊഴിലാളി വഴിയായിരുന്നു കച്ചവടം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ശാസ്ത്രീയമായി വീണ്ടെടുക്കാനുള്ള ശ്രമവും തുടങ്ങി. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍, എം ജി റോഡ്, വൈറ്റില തുടങ്ങി കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളായിരുന്നു ജിജോയുടെ മോഷണ ലോക്കേഷനുകള്‍.