തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുധാകരന്റെ നേതൃത്വത്തിലായിരിക്കും ബാക്കി എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. നാളെയാണ് മറ്റ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ പ്രോട്ടേം സ്പീക്കറാണ് സഭയെ നിയന്ത്രിക്കുന്നത്.

ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് സുധാകരന് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

മുഖ്യമന്ത്രി വി ഡി സതീശനും ക്യാബിനറ്റിലെ മറ്റുമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 

പതിനാറാം നിയമസഭയിലെ ആദ്യ അംഗമാണ് സുധാകരൻ.

തനിക്കുമുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചർച്ചയിൽ താൽപ്പര്യമില്ലെന്ന് ജി സുധാകരൻ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ സി പി എം ന് നേരിട്ട കനത്ത പരാജയത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും ഒഴിഞ്ഞു മാറാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.