തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വൻ ഇടിവ്. പവന് 3,160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 1,09,160 രൂപയായി. ഒരു ഗ്രാമിന് 395 രൂപയാണ് കുറഞ്ഞത്. 13,645 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
തുടർച്ചയായി ഇടിഞ്ഞ സ്വർണ വില 12 ദിവസത്തിന് ശേഷം ഇന്നലെ വർധിച്ചിരുന്നു. ഗ്രാമിന് 135 രൂപ കൂടി 14,040 രൂപയും പവന് 1,080 രൂപ കൂടി 1,12,320 രൂപയുമായിരുന്നു വില. എന്നാൽ, അന്താരാഷ്ട്ര സംഘർഷം വീണ്ടും ഉടലെടുത്തതോടെ സ്വർണ വില വീണ്ടും ഇടിയുകയായിരുന്നു
യു.എസ്, ഇസ്രായേൽ-ഇറാൻ അടക്കമുള്ള അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധസമാനമായ സാഹചര്യങ്ങളും മറ്റ് രാഷ്ട്രീയ പ്രതിസന്ധികളും ആഗോള സാമ്പത്തിക ഘടകങ്ങളുമാണ് സ്വർണവിലയിൽ ഇടിവുണ്ടാക്കാനുള്ള പ്രധാന കാരണങ്ങളെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.
രാജ്യാന്തര വിപണിയിൽ യു.എസ് ഡോളർ ശക്തമാകുകയോ അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡുകൾ ഉയരുകയോ ചെയ്യുമ്പോൾ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ച് ഡോളറിലേക്ക് മാറ്റാൻ തുടങ്ങും.
ഇത് സ്വർണവില കുറയാൻ കാരണമാകുന്നു.യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തുകയോ അല്ലെങ്കിൽ പലിശ നിരക്ക് കുറക്കുന്നത് വൈകിപ്പിക്കുകയോ ചെയ്യുമ്പോൾ സ്വർണത്തോടുള്ള താൽപര്യം നിക്ഷേപകർക്ക് കുറയാറുണ്ട്. പലിശ നൽകാത്ത ഒരു നിക്ഷേപമായതിനാൽ ഉയർന്ന പലിശ നിരക്കുകൾ സ്വർണത്തിന് തിരിച്ചടിയാകും.