തെഹ്‌റാന്‍: അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ ബഹ്‌റൈനിലെയും ജോര്‍ദാനിലെയും യുഎസ് സഖ്യസേന ഉപയോഗിക്കുന്ന സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി). പിന്നാലെ ബഹ്‌റൈനില്‍ ദേശീയ അടിയന്തര മുന്നറിയിപ്പ് സൈറണ്‍ മുഴക്കുകയും ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടന്‍ മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

ബഹ്‌റൈനിലെ ഷെയ്ഖ് ഈസ എയര്‍ ബേസിലെ ഹെലികോപ്റ്റര്‍ പരിപാലന കേന്ദ്രം, പി8 നിരീക്ഷണ വിമാനം സൂക്ഷിച്ചിരുന്ന ഹാംഗര്‍, അമേരിക്കന്‍ ഡ്രോണ്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രം എന്നിവയാണ് ഇറാന്‍ ആക്രമിച്ചത്. യു.എസ് ഇറാനെതിരെ തുടരുന്ന സൈനിക നടപടികള്‍ക്ക് തിരിച്ചടിയായാണ് ഈ ആക്രമണമെന്ന് ഐആര്‍ജിസി അറിയിച്ചു. പ്രതികാര നടപടികള്‍ തുടരുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ജോര്‍ദാനിലെ പ്രിന്‍സ് ഹസന്‍ എയര്‍ ബേസും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായും ഇറാന്‍ അറിയിച്ചു. ഇന്ധന സംഭരണ കേന്ദ്രങ്ങളിലും ആയുധശേഖരങ്ങളിലും തീപിടിത്തമുണ്ടായെന്നും ഇത് അമേരിക്ക ഇറാന്റെ തീരദേശ സൈനിക താവളങ്ങള്‍ ആക്രമിച്ചതിന് നല്‍കിയ ആദ്യഘട്ട മറുപടിയാണെന്നും ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ദേശീയ അടിയന്തര സൈറണ്‍ പ്രവര്‍ത്തിപ്പിക്കുകയും ജനങ്ങള്‍ ശാന്തത പാലിച്ച് സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും നിര്‍ദേശിച്ചു.