തൃശൂര്‍: ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ ഉപയോഗിച്ച് ജോലി ചെയ്യുമായിരുന്നുവെന്ന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ചൂണ്ടല്‍ സ്വദേശി വിദ്യ. അനസ്തീസിയ ടെക്‌നീഷ്യന്‍ ആയാണ് വിദ്യ ജോലി ചെയ്യുന്നത്. ശസ്ത്രക്രിയകള്‍ക്ക് മുന്‍പും ശേഷവും അതീവ ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണ് വിദ്യ ചെയ്തിരുന്നത്. അവിടെയാണ് ജോലിക്കിടെ ഉറക്കം വരാതിരിക്കാന്‍ വിദ്യ എംഡിഎംഎ ഉപയോഗിക്കുന്നത്. ശരീരത്തിന്റെ രഹസ്യ ഭാഗത്താണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

ഡാന്‍സാഫ് സംഘത്തിന് നല്‍കിയ മൊഴിയിലാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. എംഡിഎംഎ ഉപയോഗിച്ചാല്‍ ഉറങ്ങാതിരിക്കാമെന്ന് എവിടെയോ കേട്ടതിനെ തുടര്‍ന്നാണ് എംഡിഎംഎ ഉപയോഗിച്ചു തുടങ്ങിയതെന്ന് വിദ്യ ഡാന്‍സാഫ് സംഘത്തോട് പറഞ്ഞു. ഉപയോഗിച്ചു തുടങ്ങിയതോടെ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയായി വിദ്യയ്ക്ക്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അനസ്തീസിയ നല്‍കുന്നതിനും അതിനുള്ള ഉപകരണങ്ങള്‍ കൃത്യമായി മാനേജ് ചെയ്യുന്നതിനും ഡോക്ടര്‍മാരെ സഹായിക്കുന്ന വിദഗ്ദ്ധരായ ആരോഗ്യപ്രവര്‍ത്തകരാണ് അനസ്തീസിയ ടെക്‌നീഷ്യന്‍മാര്‍.

കഴിഞ്ഞ ദിവസമാണ് 320 ഗ്രാം എംഡിഎംയുമായി രണ്ട് സ്ത്രീകളടക്കം അഞ്ചു പേരെ പിടികൂടിയത്. പിടിയിലായ അനസ്തീസിയ ടെക്‌നീഷ്യന്‍ വിദ്യയുടെ ഭര്‍ത്താവ് ഓട്ടോ ഡ്രൈവറാണ്, ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. നാലുപേരടങ്ങുന്ന സംഘമാണ് പാലക്കാട് മുതലമടയിലെ റിസോര്‍ട്ടില്‍ നിന്ന് വരുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടപ്പെട്ടത്. അടിവസ്ത്രത്തില്‍ എംഡിഎംഎ ഒളിപ്പിച്ച നിലയിലാണ് ഇവര്‍ കാറില്‍ യാത്ര ചെയ്തത്