ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആക്രമണം. ഒന്നിലേറെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു.
മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.
ഇറാന്റെ അനാവശ്യവും തുടർച്ചയായതുമായ ആക്രമണത്തിന്റെ ഫലമായാണ് ഇന്നത്തെ ആക്രമണങ്ങളെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്. ഇറാനിലെ ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ തങ്ങളുടെ സേന കൂടുതൽ സ്വയം പ്രതിരോധ ആക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു.