മലപ്പുറം: തിരൂരിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. തിരൂർ താഴേപ്പാലം അന്നാര റോഡിലെ ആഷിയാന കൊങ്ങണം വീട്ടിൽ ഷാമിൽ(22) ആണ് മരിച്ചത് . ശനിയാഴ്ച വൈകിട്ട് 3:30-ഓടെയാണ് അപകടം. തിരൂർ-കുറ്റിപ്പുറം റൂട്ടിൽ ഓടുന്ന 'ഫർഹാന' എന്ന സ്വകാര്യ ബസ് കെ.ജി. പടിയിൽ വെച്ച് ഷാമിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഷാമിലിനെ ഉടൻ തന്നെ സമീപത്തുള്ളവർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.തിരൂരിൽ നിന്ന് കെ.ജി. പടിയിലെ ഒരു ഹോട്ടലിൽ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.
ഷാമിലിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന സുഹൃത്ത് താഴേപ്പാലം പുത്തുത്തോട്ടിൽ വീട്ടിൽ ഇസ്മായിലിന്റെ മകൻ നിഹാൽ(20) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.തിരൂരിലെ അഭിഭാഷകൻ സാബിറിന്റെയും സീനസനത്തിന്റെയും മകനാണ് ഷാമിൽ. സലീൽ, സാഹിൽ, സൈല എന്നിവർ സഹോദരങ്ങളാണ്.
കുടുംബത്തിന്റെയും നാട്ടുകാരുടെയും ഏക പ്രതീക്ഷയായിരുന്ന ഷാമിലിന്റെ പെട്ടെന്നുള്ള വിയോഗം തിരൂരിനെ ഞെട്ടിച്ചു.അപകട വിവരമറിഞ്ഞ് തിരൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.