മാനന്തവാടി: വയനാട്ടില്‍ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച വിദ്യാര്‍ഥികളുടെ എണ്ണം 17 ആയി. സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച വിദ്യാര്‍ഥിയുടെ സാമ്പിള്‍ ആണ് പോസിറ്റീവായത്. 21 പേര്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 538 വിദ്യാര്‍ഥികളാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

കണ്ണൂരിലും രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. മൊകേരി പഞ്ചായത്തിലെ നാലും എട്ടും വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ രോഗബാധിതരായ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൃശൂരില്‍ പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ 43 കാരന് ഷിഗെല്ല ബാധിച്ചതായി കണ്ടെത്തിയിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കൊടകരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാൾ.