കോഴിക്കോട്: വടകര മേമുണ്ടയിൽ ഒൻപതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂട്ടുകാർക്കൊപ്പം ചിരിച്ചുനിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.

മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്കാണ് പരിക്കേറ്റത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ചിത്രത്തെ ചൊല്ലി സ്‌കൂൾ ഗ്രൗണ്ടിൽവെച്ച് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഒൻപതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാർഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

കഴുത്തിന് പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ സ്‌കൂളിലും വടകര പോലീസിലും പരാതി നൽകിയിരുന്നു. എന്നാൽ പരാതി ഒത്തുതീർപ്പാക്കിയെന്നാണ് വടകര പോലീസ് പറയുന്നത്.