a

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസ് തെരുവില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവും എഐഎസ്എഫുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ക്യാംപസുകളില്‍ കെഎസ്‌യു പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകളും സംഘടിപ്പിക്കും.

വിദ്യാർഥികളുടെ ജനാധിപത്യപരമായ സമരത്തെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്കരിക്കാനും പ്രതിഷേധ പ്രകടനങ്ങൾ നടത്താനും കെഎസ്‍യു ആവശ്യപ്പെട്ടു.

അതേസമയം നാളെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോക്‌സഭയിലേക്ക് ഇന്ന് എസ്എഫ്‌ഐ നടത്തുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം മാനവീയം വീഥിയില്‍ എസ്എഫ്‌ഐ സാംസ്‌കാരിക വേദിയും ഒരുക്കുന്നുണ്ട്.

ഡല്‍ഹിയിലെ സമരത്തിന് പിന്തുണയുമായി സംസ്ഥാനത്ത് നിന്ന് 100 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെത്തി സമരത്തിന്റെ ഭാഗമാകും.അതേസമയം ഡല്‍ഹിയില്‍ പ്രതിഷേധം 34-ാം ദിവസത്തിലേക്ക് കടന്നു. സമരം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അധിക സേനയെ വിന്യസിച്ചിട്ടുണ്ട്.

പ്രദേശത്ത് ഇന്റര്‍നെറ്റ് വിലക്കും ഏര്‍പ്പെടുത്തി. കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുമെന്ന സാഹചര്യത്തില്‍ കൂടുതല്‍ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാനുള്ള തയ്യാറെടുപ്പുകളും അധികൃതര്‍ ആരംഭിച്ചു.ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സമരക്കാര്‍. അതില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി.

സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുകും അറിയിച്ചു.പാര്‍ലമെന്റ് മാര്‍ച്ചിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് അഡീഷണല്‍ ഡിസിപി സന്ദീപ് ലാംബയ്‌ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.

സമരക്കാരായ ഒരു യുവതിയുടെ മുഖത്തടിച്ചതാണ് വിവാദത്തിന് കാരണമായത്. ഇന്നലെ രാത്രിയും പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. തിരിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റു. വിദ്യാര്‍ഥികളല്ല ആക്രമിക്കുന്നതെന്നും പൊലീസ് ഗുണ്ടകളെ ഇറക്കിയാണ് അക്രമം അഴിച്ചുവിടുന്നതെന്നും വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു.