പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ഹിമാചൽപ്രദേശിനെ 14 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 20 ഓവറിൽ 123 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
തുടർച്ചയായ മൂന്നാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ക്യാപ്റ്റൻ ആശ ശോഭനയാണ് കേരളത്തിന്റെ വിജയശിൽപ്പി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ കിരൺ നവ്ഗിരെയുടെയും നജ സി.എം.സിയുടെയും ഇന്നിങ്സുകൾ കേരളത്തിന് തുണയായി. കിരൺ 20 റൺസും നജല 46 റൺസും നേടി.
തുടർന്നെത്തിയ ക്യാപ്റ്റൻ ആശ ശോഭന 19-ഉം സജന സജീവൻ 17-ഉം റൺസെടുത്തു. ഹിമാചൽപ്രദേശിനു വേണ്ടി ജ്യോതി ഥാക്കൂർ, നീന ചൗധരി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽ പ്രദേശിനു വേണ്ടി 23 റൺസെടുത്ത ക്യാപ്റ്റൻ ശിവാനി സിങ്ങും 21 റൺസെടുത്ത മോണിക്ക ദേവിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ആശ ശോഭനയുടെ ബൗളിങ് മികവാണ് ഹിമാചൽ ബാറ്റിങ് നിരയെ തകർത്തത്. നിയ നസ്നീൻ, സജന സജീവൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.