ചെറുവണ്ണൂര്‍: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. സംഭവ ദിവസം ഉച്ചക്ക് 12 മണി മുതല്‍ രാത്രി 7.30 വരെ സോന തന്റെ അമ്മയുടെ വാല്യക്കോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് റിജിന്‍ കാറില്‍ ഇവിടെ ഇറക്കിയതായും രാത്രി 7.30 ന് വന്ന് തിരിച്ച് കൂട്ടുകയുമായിരുന്നുവെന്ന് ബന്ധുവായ യുവതി പറഞ്ഞിരുന്നു.

അന്ന് വൈകിട്ട് ഇളയമ്മയുടെ മകളായ തന്നോടൊപ്പം പേരാമ്പ്ര പട്ടണത്തില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരിച്ച് വരുകയും ചെയ്ത ശേഷമാണ് റിജിനൊപ്പം സോന തിരിച്ച് പോയതെന്നും താന്‍ ചെമ്പ്ര റോഡ് ജംഗ്ഷന് സമീപമുള്ള ഫാന്‍സി ഷോപ്പിലും സൂപ്പര്‍മാര്‍ക്കറ്റിലും പോയ സമയത്ത് സോന എവിടെയാണ് പോയതെന്ന് അറിയില്ലെന്നും യുവതി പറഞ്ഞിരുന്നു.

ഈ സമയം സോന എവിടെയാണ് പോയതെന്ന അന്വേഷണമാണ് ദുരൂഹത വര്‍ദ്ധിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതി പെട്രോളുമായി പോകുന്നതിന്റെ ദൃശ്യങ്ങളാണ പുറത്ത് വന്നത്. കൂടാതെ അന്നുതന്നെ കാറില്‍ നിന്ന് കന്നാസിന്റെ അടപ്പ് പൊലീസിന് ലഭിച്ചിരുന്നു. ഇതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്. പേരാമ്പ്ര ഡിവൈഎസ്പി എ.ടി. അഗസ്റ്റിന്‍ മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്പക്ടര്‍ എ അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്കോ..