കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബന്ധുക്കൾ. ഇതൊരു കൊലപാതകമാണെന്നും സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിച്ചു.

ഇരിങ്ങല്ലൂർ സ്വദേശിയായ ഷെരീഖ് (34) നെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ഷെരീഖിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞദിവസം രാത്രി നായകൾ കൂട്ടമായി കരച്ചിൽ ഉണ്ടായിരുന്നു എന്ന് അയൽവാസി മൊഴി നൽകി.

നെല്ലിക്കോടുള്ള സുഹൃത്തിന്റെ ഫ്ലാറ്റിൽ വെച്ച് മർദ്ദനമേറ്റ ഷെരീഖിന്റെ മൃതദേഹം പിന്നീട് മുണ്ടുപാലത്തെ വാടകവീട്ടിൽ കൊണ്ടുപോയി തള്ളുകയായിരുന്നു എന്നാണ് പ്രാഥമിക സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഷെരീഖിന്റെ സുഹൃത്ത് മുഹമ്മദ് അഷ്‌റഫിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

കഴിഞ്ഞ എട്ടുമാസമായി ഇരുവരും മുണ്ടുപാലത്തെ ഈ വാടകവീട്ടിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഞായറാഴ്ച ഇരുവരും തമ്മിൽ വാക്കേറ്റവും അക്രമവും ഉണ്ടായതായും താനാണ് ഷെരീഖിനെ മർദ്ദിച്ചതെന്നും അഷ്‌റഫ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആദ്യം ഷെരീഖിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണിലൂടെ വിവരം അറിയിച്ചതും, പിന്നീട് നേരിട്ട് സ്റ്റേഷനിൽ എത്തിയതും മരണത്തിലെ ദുരൂഹത വർധിപ്പിച്ചു. 

പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വിശദമായ ചോദ്യം ചെയ്യലിലൂടെയും മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.