കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവ വിൽപ്പന നടത്തിയ അന്തർസംസ്ഥാന റാക്കറ്റിലെ ഒരു പ്രതിയെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിനിയായ യുവതിയെയാണ് കൊച്ചി ഡി സി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കൊച്ചി അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നടപടി.

മുംബൈയിലുള്ള അവയവ സ്വീകർത്താവിന്റെ അടുത്ത ബന്ധുവാണെന്ന് കാണിക്കുന്ന വ്യാജരേഖകൾ നിർമ്മിച്ചത് ഈ കോട്ടയം സ്വദേശിനിയാണെന്ന് പൊലീസ് കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ നജീബ് ഉൾപ്പെടെയുള്ളവരെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് യുവതിയുടെ പങ്കിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

വിദേശത്തും ഇതര സംസ്ഥാനങ്ങളിലും വേരുകളുള്ള വലിയൊരു സംഘടിത കുറ്റകൃത്യമാണ് ഇതിന് പിന്നിൽ നടന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ വ്യക്തമാക്കി. കേസിലെ മുഖ്യസൂത്രധാരനായ നജീബിൽ നിന്ന് കുറ്റകൃത്യത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി ഡിജിറ്റൽ രേഖകൾ അന്വേഷണസംഘം കണ്ടെടുത്തു. ഇയാളുടെ പാസ്‌പോർട്ടും മൊബൈൽ ഫോണും പൊലീസ് നേരത്തെ തന്നെ പിടിച്ചെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

നിലവിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ വിശദമായ പരിശോധന സൈബർ സെല്ലിന്റെ സഹായത്തോടെ നടക്കുകയാണെന്നും റിമാൻഡിലുള്ള നജീബിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുമെന്നും

ആലുവ റൂറൽ എസ് പി കെ എസ് സുദർശൻ പറഞ്ഞു.