കുവൈത്ത് :തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിക്കുന്ന പുതിയ തീരുമാനം കുവൈത്ത് പ്രഖ്യാപിച്ചു. തൊഴിലാളികളുടെ അവകാശ സംരക്ഷണം ശക്തമാക്കുകയും ചൂഷണത്തിന് ഇരയാകുന്നവർക്ക് കൂടുതൽ നിയമപരമായ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പബ്ലിക് അതോറിറ്റി മാൻപവർ അധികൃതർ നടപടി പ്രഖ്യാപിച്ചത്.
തൊഴിലാളി സമർപ്പിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ നിലവിലെ സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റത്തിന് അനുമതി ലഭിക്കും. തൊഴിലുടമയുടെ അലംഭാവം മൂലം വർക്ക് പെർമിറ്റോ റസിഡൻസിയോ ലഭിക്കാതിരിക്കൽ, തൊഴിലുടമയുടെ ഫയലിൽ വിലക്കുകളോ നിയന്ത്രണങ്ങളോ ഉണ്ടായിരിക്കൽ, തൊഴിലാളിക്കെതിരെ വ്യാജമായി ‘ജോലി ഉപേക്ഷിച്ചു’ എന്ന പരാതി നൽകൽ, തൊഴിൽ നിയമലംഘനം, തൊഴിലാളിയുടെ സുരക്ഷയെയോ ആരോഗ്യത്തെയോ ബാധിക്കുന്ന തൊഴിൽ അന്തരീക്ഷം, സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടൽ അല്ലെങ്കിൽ പാപ്പരായി പ്രഖ്യാപിക്കപ്പെടൽ തുടങ്ങിയ സാഹചര്യങ്ങളിലാണ് ഈ ഇളവ് അനുവദിക്കുക.
ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന തൊഴിലാളികൾ പബ്ലിക് അതോറിറ്റി മാൻപവർ അധികൃതർക്ക് പരാതി നൽകുകയും വിസ മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കുകയും വേണം. പരാതിയുടെ നിജസ്ഥിതി പരിശോധിച്ച ശേഷമായിരിക്കും അധികൃതർ തുടർനടപടി സ്വീകരിക്കുക.പുതിയ തീരുമാനത്തിൽ ‘അലംഭാവമുള്ള തൊഴിലുടമ’ എന്നതിന് വ്യക്തമായ നിർവചനവും നൽകിയിട്ടുണ്ട്. തൊഴിലാളിയെ റിക്രൂട്ട് ചെയ്ത ശേഷം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിൽ വൈകുകയോ നിരാകരിക്കുകയോ ചെയ്യുന്ന തൊഴിലുടമകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക.