കൊച്ചി :സിടി സ്‌കാന്‍, എം ആര്‍ ഐ സ്‌കാന്‍ തുടങ്ങിയ ഏത് രോഗനിര്‍ണയ പരിശോധനകളാണ് നടത്തേണ്ടതെന്ന് ഡോക്ടര്‍മാരോട് നിര്‍ബന്ധിക്കാന്‍ രോഗികള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ വൈദഗ്ധ്യവും വിലയിരുത്തലുമാണ് ഇത്തരം പരിശോധനകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു. വ്യോമസേനയിലെ വിരമിച്ച ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

ചികിത്സയുടെ ഭാഗമായി പ്രത്യേക സ്‌കാനിംഗുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ രോഗിയുടെ ആഗ്രഹത്തിനനുസരിച്ചല്ല, മറിച്ച് രോഗലക്ഷണങ്ങളും ശാരീരികാവസ്ഥയും പരിശോധിച്ച്, ഏത് തരം രോഗനിര്‍ണയ പരിശോധനകളാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടത് ഡോക്ടര്‍മാരാണെന്ന് കോടതി വ്യക്തമാക്കി.

മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദേശങ്ങളും തീരുമാനങ്ങളും രോഗികള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും തങ്ങള്‍ക്ക് ആവശ്യമുള്ള പരിശോധനകള്‍ വേണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് നിയമപരമായ അവകാശമില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി