ഫുട്‌ബോള്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാംജയത്തോടെ ആതിഥേയരായ അമേരിക്ക രണ്ടാം റൗണ്ട് ഉറപ്പാക്കി. ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച അമേരിക്ക ആറ് പോയന്റുമായി ഒന്നാമതാണ്. ഓസീസ് താരം കാമറൂണ്‍ ബര്‍ഗസിന്റെ സെല്‍ഫ് ഗോളില്‍ പതിനൊന്നാം മിനുട്ടില്‍ തന്നെ മുന്നിലെത്തിയ അമേരിക്കയ്ക്ക് വേണ്ടി, ആദ്യ പകുതിയുടെ നാല്‍പത്തിമൂന്നാം മിനുട്ടില്‍ അലക്‌സ് ഫ്രീമാനും ഗോളടിച്ചു.

ലോകകപ്പില്‍ തുടരെ രണ്ട് മത്സരങ്ങളില്‍ എതിര്‍ ടീമിന്റെ സെല്‍ഫ് ഗോള്‍ ലഭിക്കുന്ന ആദ്യ ടീമെന്ന അപൂര്‍വ റെക്കോര്‍ഡും അമേരിക്ക നേടി. പാരഗ്വായ്‌ക്കെതിരായ ആദ്യ മത്സരത്തിലും അമേരിക്കയ്ക്ക് എതിര്‍ താരത്തിന്റെ പിഴവില്‍ സെല്‍ഫ് ഗോള്‍ ലഭിച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള അമേരിക്ക, ഗ്രൂപ്പ് ഡിയില്‍ ഗോള്‍ ശരാശരിയിലും ഒന്നാമതാണ്.

ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് നേരിട്ട് റൗണ്ട് ഓഫ് 32-ലേക്ക് കടക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തുര്‍ക്കിയെ നേരിടുന്ന അമേരിക്കക്ക് സമനില നേടിയാലും അടുത്ത റൗണ്ടിലെത്താം. തുര്‍ക്കി-പാരഗ്വായ് മത്സരത്തോടെ ടീമിലെ സാധ്യതാ ചിത്രം തെളിയും. ആദ്യ കളി തോറ്റ ഇരുടീമിനും മത്സരം നിര്‍ണായകമാണ്.