കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും കാസർകോടും കണ്ണൂരും എൻഐഎ പരിശോധന. മലപ്പുറം തിരൂരങ്ങാടിയിൽ ലോറിയിൽ സ്ഫോടക വസ്‌തുക്കൾ പിടികൂടിയ സംഭവത്തിലാണ് പരിശോധന.
തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ ഭാര്യവീട്ടിലും കോഴിക്കോട് മുക്കത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലാണ് റെയ്ഡ്. കാസർകോട് ചിറ്റാരിക്കാലിലാണ് പരിശോധന. ചിറ്റാരിക്കാൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കടുമേനി സ്വദേശി സജിയുടെ വീട്ടിലും ക്വാറിയിലുമാണ് പരിശോധന നടത്തുന്നത്. കണ്ണൂർ ചെറുപുഴ ചുണ്ടയിൽ അനിൽകുമാറിൻ്റെ വീട്ടിലും റെയ്ഡ് നടത്തി.
2026 ഫെബ്രുവരി ഏഴിന് തിരൂരങ്ങാടിക്കടുത്ത് ചെമ്മാട് വെച്ച് ഉള്ളി കയറ്റിവന്ന ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 89,600 ജലാറ്റിൻ സ്റ്റിക്കുകളും (448 ബോക്സുകളിൽ), 10,500 നോൺ-ഇലക്ട്രിക് ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഒരു ഇഷ്‌ടിക നിർമ്മാണ യൂണിറ്റിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ലോറിയിൽ നിന്ന് സ്ഫോടകവസ്‌തുക്കൾ ഇറക്കുന്നത് കണ്ടെത്തിയത്.