ബാലുശ്ശേരി: റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ ബാലുശ്ശേരി എരമംഗലം മുഹമ്മദ് ആട്ടൂർ(56) എന്ന മാമിയുടെ തിരോധാന കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ടു. കേസിൽ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി കുടുംബം പറഞ്ഞു. ക്രൈം ബ്രാഞ്ചിൽ നിന്നും അന്വേഷണം മാറ്റേണ്ടതില്ലെന്നും പുതിയ സർക്കാരിൽ പ്രതീക്ഷയുണ്ടെന്നുമാണ് മുഖ്യമന്ത്രിയെ കണ്ടശേഷം മാമിയുടെ ഭാര്യ റുക്സാന മാധ്യമങ്ങളോട് പ്രതികരിച്ചത്. വേണ്ട കാര്യങ്ങൾ ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിവിന്റെ പരമാവധി ചെയ്യും എന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നും അവർ പറഞ്ഞു.
2023 ഓഗസ്റ്റ് 21നാണ് റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മാമിയെ കാണാതാകുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എസ്ഐടിക്ക് കൈമാറി. അന്വേഷണത്തിൽ പുരോഗതി ഇല്ലാതായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മൂന്നു വർഷത്തിനിപ്പുറവും മാമിക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിനും സാധിച്ചിട്ടില്ല.
കേസ് അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പിന്നിട്ട ദിവസങ്ങളിൽ 12 സൈബർ വിദഗ്ധരെ കൂടി പുതിയ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. ക്രൈം ബ്രാഞ്ച് മലപ്പുറം എസ്പി കെ.വി.സന്തോഷിനാണ് നിലവിൽ അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തിലാണ് സംഘത്തെ വിപുലീകരിക്കാൻ തീരുമാനമായത്. പുതിയ സംഘത്തിൽ വനിതാ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സൈബർ വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്