തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസിൽ കുട്ടിയുടെ മാതാവിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ സുഹൃത്തിന്റെ സ്ഥിരമായ മർദനമാണ് മരണകാരണമെന്നും ആന്തരികാവയവങ്ങളുടെ രക്തസ്രാവം നേരത്തെ മർദ്ദിച്ചതിൽ നിന്നും ഉണ്ടായതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കുട്ടിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ കണ്ടെത്തി. കേസിൽ മാതാവിന്റെ സുഹൃത്ത് അഷ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മാതാവിനെയും വിശദമായി ചോദ്യംചെയ്യും.

കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛൻ കുട്ടിയെ സ്ഥിരമായി മർദിക്കാറുണ്ടെന്നും അമ്മ കുഞ്ഞിനെ ശ്രദ്ധിക്കാറില്ലെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് അഷ്കർ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛർദ്ദിക്കുകയും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്കർ പറഞ്ഞത്. ഈ സമയം അഖില തമിഴ്‌നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തിരുന്നു.

എന്നാൽ ഇൻക്വസ്റ്റിൽ കുഞ്ഞിന്റെ ശരീരത്തിൽ മർദനത്തിൻ്റെ പാടുകൾ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയത്.