ന്യൂഡല്‍ഹി: സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് വ്യാജ ബോംബ് ഭീഷണി ലഭിച്ചു. ആഗസ്റ്റ് 31ന് വിമാനത്തിനുള്ളില്‍ നിന്ന് വ്യാജ ബോംബ് ഭീഷണി ലഭിച്ച വിവരമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. എയര്‍ ഇന്ത്യ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിമാനത്തിന്റെ ശുചിമുറിയില്‍ ടിഷ്യൂ പേപ്പറില്‍ എഴുതിയ നിലയിലാണ് ഭീഷണി സന്ദേശം ക്യാബിന്‍ ക്രൂ കണ്ടെത്തിയത്. 'വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ട്' എന്നായിരുന്നു സന്ദേശം. പൈലറ്റ് ഉടന്‍ തന്നെ ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിക്കുകയും വിമാനത്താവളത്തില്‍ പൂര്‍ണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡും സിഐഎസ്എഫും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് യാത്രക്കാരെയും അവരുടെ ലഗേജുകളും വിമാനവും സമഗ്രമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചത്.