തിരുവനന്തപുരം: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി. എസ്‌ഐആറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും ഓണറേറിയം ലഭിക്കാത്ത വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച 30,000ത്തിലധികം ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍ക്കുമാണ് ഈ തുക ലഭ്യമാകുക.

നാല് മാസത്തോളമാണ് ബിഎല്‍ഒമാര്‍ എസ്‌ഐആര്‍ ഡ്യൂട്ടി ചെയ്തത്. എന്നാൽ ഡ്യൂട്ടി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഓണറേറിയമോ യാത്രച്ചെലവുകളോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇക്കാര്യം വാര്‍ത്തയായത്.

ബിഎല്‍ഒമാര്‍ക്കുള്ള ഓണറേറിയമായി 6,000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. കേരളത്തിന് ശേഷം എസ്‌ഐആര്‍ നടപടികൾ പൂർത്തിയായ പുതുച്ചേരി, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ തുക കൈമാറുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് കേരളത്തോടുള്ള അവഗണന ചര്‍ച്ചയായത്. നിലവില്‍ ബിഎല്‍ഒമാരുടെ വാര്‍ഷിക അലവന്‍സായ 12,000 രൂപ അടക്കം ഉള്‍പ്പെടുത്തിയാണ് 47 കോടി രൂപ അനുവദിച്ചിരിക്കുന്നത്.