കൊല്ലം: കൊല്ലത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ കേസിൽ ഭർത്താവ് പിടിയിൽ. കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.യുവാവിനെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു.
ദമ്പതികൾ ലണ്ടനിൽ ജോലിക്കായി താമസിച്ചു വരികയായിരുന്നു. യുവതിയുടെ എതിർപ്പ് അവഗണിച്ചാണ് കിടപ്പറ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നാണ് പരാതി. അടുത്തിടെ നാട്ടിൽ എത്തിയ ശേഷം ഭർത്താവിനെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. ശേഷവും അതിക്രമങ്ങൾ തുടർന്നതോടെയാണ് പരാതി നൽകിയതെന്നാണ് യുവതിയുടെ മൊഴി.
ബ്രിട്ടനിൽ ജോലി ചെയ്യുമ്പോഴാണ് തുടക്കം. യുവതിക്ക് അറിയാത്ത രീതിയിൽ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തി വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് നാട്ടിലെത്തി കൗൺസിലിംഗ് നടത്തുകയും പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ജീവിക്കാൻ ആരംഭിക്കുകയുമായിരുന്നു.
എന്നാൽ തുടർന്നും ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് ഭാര്യയെ ഇരയാക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്‌തതോടെയാണ് കൊട്ടിയം പൊലീസിനെ സമീപിച്ച് യുവതി പരാതി നൽകിയത്.
പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
യുവതിയുടെ പരാതിയുടെയും പ്രാഥമിക വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.