ഗുദലഹാര: ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ. ചെക് റിപബ്ലിക്കിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയായിരുന്നു കൊറിയ ലോകകപ്പില്‍ വിജയത്തുടക്കമിട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്.

തുടക്കത്തില്‍ തകര്‍ത്തുകളിച്ചത് കൊറിയയായിരുന്നെങ്കിലും ചെക്കാണ് ആദ്യം ലീഡെടുത്തത്. 59ാം മിനുട്ടില്‍ പ്രതിരോധതാരം ലാഡിസ്‌ലാവ് ക്രെഷി നേടിയ ഗോളില്‍ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തുകയായിരുന്നു. വ്‌ലാഡിമിര്‍ കൂഫലിന്റെ അസിസ്റ്റില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍. 

ഗോള്‍ വഴങ്ങിയതോടെ കൊറിയ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഒടുവില്‍ 67ാം മിനുട്ടില്‍ കൊറിയ സമനില പിടിച്ചു. ലീ കാങ്ങിന്റെ അസിസ്റ്റില്‍നിന്ന് ഹ്വാങ് ഇന്‍ ബ്യോമാണ് കൊറിയയെ ഒപ്പമെത്തിച്ചത്. 

80ാ മിനുട്ടില്‍ ഒഹ് ഹ്യോണ്‍ ഗ്യു ആയിരുന്നു കൊറിയയുടെ വിജയഗോള്‍ നേടിയത്. ചെക് ബോക്‌സിന്റെ വലതുവശത്തുനിന്ന് ഹ്വാങ് ഇന്‍ ബ്യോം നീട്ടി നല്‍കിയ പന്ത് ഗ്യൂ അനായാസം ചെക് വലയിലാക്കി. തൊട്ടു പിന്നാലെ 82ാം മിനുട്ടില്‍ ചെക്കിന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും കൊറിയന്‍ കീപ്പര്‍ കിം സ്യൂങ് അതിസാഹസികമായി തടുത്തിട്ടു. തുടര്‍ന്നും ഗോളിനായി കിണഞ്ഞു ശ്രമിച്ച ചെക് ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ ലക്ഷ്യത്തിനടുത്തെത്തി. എന്നാല്‍ അവിടെയും സ്യൂങ് വില്ലനായി അവതരിക്കുകയായിരുന്നു.