എറണാകുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു. ആലപ്പുഴ അരൂര്‍ സ്വദേശിയായ നിയയാണ് മരിച്ചത്. ഈ മാസം ആറിന് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതിനിടെ പാമ്പ് കടിച്ചെങ്കിലും ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചതാണ് അപകടം ഗുരുതരമാക്കിയത്.

സംഭവത്തിന് ഏകദേശം ഒരു മണിക്കൂറിന് ശേഷം കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 24 ദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന നിയ ഇന്ന് രാവിലെ 7.30ഓടെയാണ് മരിച്ചത്.

അരൂരിലെ റെസിഡന്‍സ് അസോസിയേഷന്‍ പരിപാടിയുടെ ഭാഗമായാണ് കുട്ടി ഡാന്‍സ് പരിശീലനത്തില്‍ പങ്കെടുത്തത്. കരിയിലകള്‍ക്കിടയില്‍ നിന്നാണ് പാമ്പ് കടിച്ചതെന്നാണ് വിവരം. എന്നാല്‍ കുട്ടി അത് ഉറുമ്പ് കടിച്ചതാണെന്ന് കരുതി കൂടെയുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു.

മെയ് ആറിന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രണ്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷം എറണാകുളത്തേക്ക് മാറ്റുകയുമായിരുന്നു. ഏത് തരം പാമ്പാണ് കടിച്ചതെന്ന് വ്യക്തമായിട്ടില്ല. അരൂര്‍ സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.