ദമാം:സഊദി അറേബ്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ‘ജംറത്തുല്‍ ഖൈത്’ കാലാവസ്ഥ ക്ക് തുടക്കമായി. ഈ സമയത്ത് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവ് അനുഭവപ്പെടുകയും വാര്‍ഷിക ശരാശരിയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യുമെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

വേനല്‍ക്കാല ചൂടിന്റെ കൊടുമുടിയെന്ന പേരില്‍ അറിയപ്പെടുന്ന ‘ജംറത്തുല്‍ ഖൈത്’ സാധാരണയായി ജൂലൈ പകുതിയോടെ ആരംഭിച്ച് ഓഗസ്റ്റ് ആരംഭം വരെ തുടരും. കഠിനമായ ചൂടിന്റെ സമയത്തെ ‘തബ്ബഖ് അല്‍-തമര്‍’ അഥവാ ‘ഈത്തപ്പഴ കുക്കര്‍’ എന്നാണ് പറയുക അതിതീവ്രമായി അനുഭവപ്പെടുന്ന ചൂടാണ് ഈത്തപ്പഴങ്ങള്‍ വേഗത്തില്‍ പാകമായി വിളവെടുപ്പിലേക്ക് നീങ്ങുന്നത്. ഈ സമയങ്ങളില്‍ ഉഷ്ണക്കാറ്റും താപനിലയില്‍ ഉയരുകയും, തീരപ്രദേശങ്ങളിലെ ഈര്‍പ്പത്തിന്റെ അളവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുകയും ചെയ്യും



അധികൃതര്‍ പുറപ്പെടുവിക്കുന്ന പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അഫാഖ് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു . ഉച്ച സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുവാനും, ചൂടിന്റെ സമ്മര്‍ദ്ദവും സൂര്യാഘാതവും തടയാന്‍ ധാരാളം വെള്ളവും കുടിക്കുവാനും അഫാഖ് ജ്യോതിശാസ്ത്ര അംഗമായ ബര്‍ജാസ് അല്‍-ഫുലൈഹ് ഊന്നിപ്പറഞ്ഞു