മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതിയായ സിന്ധുവിന്റേതെന്ന് കരുതുന്ന സ്ക്രീന്‍ഷോട്ട് പുറത്ത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാര്‍ക്ക് അയച്ചിരുന്നതായാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. പിന്നാലെ തുക പറഞ്ഞ് ഡീല്‍ ഉറപ്പിച്ചു. ഈ ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഇടനിലക്കാര്‍ക്ക് ചിത്രങ്ങളയച്ച് റേറ്റ് പറഞ്ഞുറപ്പിക്കുന്നതിന്റെ തെളിവുകളാണ് സിന്ധുവിന്റെ വാട്സാപ് ചാറ്റിലൂടെ പുറത്തുവരുന്നത്. ചിത്രങ്ങളയച്ചതിനു പിന്നാലെ പെണ്‍കുട്ടികള്‍ക്ക് റേറ്റ് എത്രയെന്ന് ചോദിക്കുന്നതും 6000 എന്ന് മറുപടി നല്‍കുന്നതും,3000 അവളുടെ കയ്യില്‍ കൊടുക്കണമെന്നുമാണ് സിന്ധു മറുപടി നല്‍കുന്നത്. അതേസമയം ഓരോ തവണയും ലൈംഗിക ചൂഷണത്തിന് 25,000രൂപയാണ് റാക്കറ്റിനു ലഭിച്ചത്.

അതേസമയം, മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നു. മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്ത സിന്ധുവിനെ ഇന്നലെ കൊച്ചിയിൽ എത്തിച്ചിരുന്നു. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി അലീനയുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. മൂന്നുപേരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്. 

രാജ്യാന്തര റാക്കറ്റാണ് മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും പിന്നിൽ ഉള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന താരങ്ങളിലേക്കും ഉടൻ അന്വേഷണം എത്തുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.