കൊല്ലം: കളക്ടറുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ വരുന്നു. ഈ സന്ദേശത്തിന്റെ സത്യാവസ്ഥ മനസിലാക്കാതെ പണം നൽകരുതെന്ന് സൈബർ പോലിസിന്റെ മുന്നറിയിപ്പ്. കൊല്ലം കളക്ടറുടെ അക്കൗണ്ടിൽ നിന്ന് മൊബൈൽ നമ്പർ ചോദിച്ചുകൊണ്ടാണ് ആദ്യം മെസേജ് വരുക.

തന്റെ സുഹൃത്തായ സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ സ്ഥലംമാറി പോകുന്നതിനാൽ അദ്ദേഹത്തിന്റെ വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക്‌ വസ്തുക്കളും നിസ്സാരവിലയ്ക്ക് വിൽക്കുന്നുവെന്നും സുഹൃത്തിന് ഫോൺ നമ്പർ കൈമാറിയിട്ടുണ്ടെന്നും മെസേജിലുണ്ടാകും. വീട്ടുപകരണങ്ങളും മറ്റും വിൽക്കാൻ വ്യാജ കച്ചവട ഇടപാടുകളുടെ വിവരങ്ങൾ നൽകി പണം കവരുകയാണ് ലക്ഷ്യം. ഇത്തരത്തിൽ പലർക്കും മെസേജുകൾ എത്തിയിട്ടുണ്ട്.

ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിറ്റി പോലീസ് മേധാവിക്ക് വിവരങ്ങൾ കൈമാറിയതായി കളക്ടർ എൻ. ദേവിദാസ് അറിയിച്ചു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.