കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ കുവൈത്ത് വ്യോമാതിർത്തിയിൽ കനത്ത മിസൈൽ, ഡ്രോൺ ആക്രമണം. രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം എയർ ഡിഫൻസ് സംവിധാനങ്ങൾ ഉപയോഗിച്ച് നിലവിൽ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സായുധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള സ്ഫോടന ശബ്‍ദങ്ങൾ കേൾക്കുന്നുണ്ട്. ഇത് ശത്രുക്കളുടെ ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിടുന്നതിന്‍റെ ഭാഗമാണെന്ന് സൈന്യം വ്യക്തമാക്കി. അടിയന്തര സാഹചര്യത്തിൽ പൊതുജനങ്ങൾ ആരും പരിഭ്രാന്തരാകരുതെന്നും ബന്ധപ്പെട്ട അധികൃതർ നൽകുന്ന ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈനിക വക്താവ് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുവൈത്തിന്‍റെ അതിർത്തി പോസ്റ്റുകൾക്ക് നേരെയും സമുദ്രത്തിലെ പ്രധാന എണ്ണ ഖനന പ്ലാറ്റ്‌ഫോമുകൾക്ക് നേരെയും ശക്തമായ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ ബഹ്‌റൈനിലും കനത്ത സുരക്ഷാ മുന്നറിയിപ്പുണ്ട്. ഇതിനിടെ, ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാൻ ആക്രമിച്ച യുഎഇയുടെ കപ്പലിൽ നിന്നും മൊബാസ സ്വദേശികളായ 21 ജീവനക്കാരെ ഒമാൻ വിജയകരമായി രക്ഷപ്പെടുത്തി. ഒമാൻ മരിടൈം സെക്യൂരിറ്റി സെന്‍ററാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ വ്യോമപാതകളിൽ കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) അടിയന്തര മുന്നറിയിപ്പ് നൽകി.
ഇതിന്‍റെ ഭാഗമായി കുവൈത്ത്, യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയും ഒമാൻ ഉൾക്കടലിന് മുകളിലുള്ള വ്യോമപാതയും പൂർണ്ണമായും ഒഴിവാക്കാൻ രാജ്യാന്തര വിമാനക്കമ്പനികൾക്ക് ഏജൻസി കർശന നിർദ്ദേശം നൽകി. ഈ മേഖലകളിലൂടെ സർവീസ് നടത്തുന്നത് കടുത്ത സുരക്ഷാ വെല്ലുവിളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിമാന സർവീസുകളുടെ റൂട്ടുകൾ അടിയന്തരമായി പുനഃക്രമീകരിക്കാൻ വിവിധ വ്യോമയാന മന്ത്രാലയങ്ങൾ ഒരുങ്ങുകയാണ്.