കോഴിക്കോട് :സ്ത്രീകളുടെ യാത്രയ്ക്ക് ഊർജം നൽകിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ ജില്ലയിൽ ഹിറ്റ്. ഒരു മാസം കൊണ്ട് 14 ലക്ഷം സ്ത്രീകൾ വിവിധ റൂട്ടുകളിലായി യാത്ര ചെയ്തപ്പോൾ 3.51 കോടി രൂപയുടെ ടിക്കറ്റാണു നൽകിയത്. മുൻപ് കെഎസ്ആർടിസിയിൽ സഞ്ചരിച്ചിരുന്നതിന്റെ ഇരട്ടി സ്ത്രീകളാണു പദ്ധതി തുടങ്ങിയ ശേഷം യാത്ര ചെയ്യുന്നത്.

ഏറ്റവും കൂടുതൽ വനിതകൾ പദ്ധതി ഉപയോഗപ്പെടുത്തിയത് താമരശ്ശേരി ഡിപ്പോയിലാണ്. 5.4 ലക്ഷത്തിലധികം യാത്രക്കാരിലൂടെ 1.32 കോടിയുടെ ടിക്കറ്റ് നൽകി. വയനാട്ടിലേക്കു കൂടുതൽ സ്ത്രീകൾ യാത്ര ചെയ്യാനെത്തിയതാണു താമരശ്ശേരിക്കു കോളടിച്ചത്. കൊട്ടിയൂർ, ഗുരുവായൂർ തുടങ്ങിയ ക്ഷേത്ര ദർശനങ്ങൾക്കായും കൂടുതൽ സ്ത്രീകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ട്.

സ്വകാര്യ ബസ് വ്യവസായം വൻ നഷ്ടത്തിലെന്ന് ഉടമകൾ

കോഴിക്കോട് ∙ പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ സ്വകാര്യ ബസ് വ്യവസായം വൻ നഷ്ടത്തിലായെന്നു ബസ് ഉടമകൾ. അടിവാരം–കോഴിക്കോട്, ചെലവൂർ–വെള്ളിമാട്കുന്ന്, മുക്കം–കോഴിക്കോട്, കുറ്റ്യാടി–കോഴിക്കോട്, കണ്ണൂർ–കോഴിക്കോട്, വഴിക്കടവ്–കോഴിക്കോട് റൂട്ടുകളിലെ ബസുകൾക്കാണു കൂടുതൽ തിരിച്ചടി. നേരത്തെ തൊഴിലാളികൾക്ക് ഒരു ദിവസം 1300–1500 രൂപ കൂലി ഇനത്തിൽ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ വെറും 600–700 രൂപയാണു ലഭിക്കുന്നത്.

ഏറെക്കാലമായി ഇതേ തൊഴിൽ ചെയ്യുന്നവർക്കു മറ്റു പണിക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇന്ധനചെലവും കൂടുതൽ ഭാരമാകുന്നു. വിദ്യാർഥികളുടെ കൺസഷൻ തുക കൂട്ടണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കൂടുതൽ വരുമാനം കണ്ടെത്താൻ മന്ത്രി നിർദേശിച്ച പരസ്യം പതിപ്പിക്കൽ, കുറിയർ സർവീസ് എന്നിവ അപ്രായോഗികമാണെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗം സി.കെ.അബ്ദുറഹ്മാൻ പറഞ്ഞു.