കോഴിക്കോട്: ഉപഭോക്താക്കളുടെ ചങ്ക് പിടയുന്നു. കേരളത്തിൽ ഇന്ന് സ്വർണവില വീണ്ടും ഉയർന്നു . രണ്ട് ദിവസത്തെ താഴ്ച്ചയ്ക്ക് ഒടുവിൽ ഇന്ന് പവന് 560 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,05,280 രൂപയായി. ഗ്രാം വില 13,160 രൂപയുമാണ്.

ഇന്നലെ ഒരു പവന് 1,04,720 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്ണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാഹചര്യം രൂപപ്പെട്ടതാണ് കഴിഞ്ഞ ദിവസങ്ങളിൽ അസംസ്കൃത എണ്ണയുടെ വില ഉയർത്തിയത്. ഇത് സ്വർണവിലയിൽ നേരിയ ഇടിവുണ്ടാക്കി.

എന്നാൽ ഇന്ന് ആഗോള വിപണിയിൽ സ്വർണം തിരിച്ചുകയറി. ആഗോള വിപണിയിൽ ഇന്ന് ട്രോയ് ഔൺസിന് 31 ഡോളർ ഇടിഞ്ഞ് 4031 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമായപ്പോൾ സ്വർണവില 4000 ഡോളറിനും താഴെ പോയിരുന്നു. എന്നാൽ പിന്നീട് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതോടെ വില വീണ്ടും മുകളിലേക്ക് കയറുകയായിരുന്നു.

വിവാഹ സീസൺ അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്വർണവില കൂടുന്നത് സാധാരണക്കാർക്ക് കൂടുതൽ പ്രയാസം അനുഭവിക്കാൻ കാരണമാകും . അതേസമയം നിക്ഷേപകർക്ക് ഇത് നല്ല അവസരമായും കാണുന്നു. പല കുടുംബങ്ങളും മാസങ്ങൾക്ക് മുമ്പേ വിവാഹത്തിനായി സ്വർണം കരുതിവെക്കാൻ പദ്ധതിയിട്ടവരാണ്.

എന്നാൽ, പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം ബജറ്റിനെ താളം തെറ്റിച്ചു. വിവാഹത്തിന് അത്യാവശ്യമായി വേണ്ട സ്വർണ്ണത്തിന്റെ അളവ് പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.