ഹൂസ്റ്റൺ: ആദ്യം വിറച്ചെങ്കിലും ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജർമനിക്ക് തകർപ്പൻ ജയം. പ്രഥമ ലോകകപ്പ് കളിക്കാനെത്തിയ കുഞ്ഞൻ ടീം കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് മുൻ ചാമ്പ്യൻമാർ തകർത്തുവിട്ടത്. കളിയുടെ തുടക്കത്തിൽ ആധിപത്യം പുലർത്തിയെങ്കിലും പിന്നീട് അത് നിലനിർത്താൻ കുറസാവോക്കായില്ല. കായ് ഹാവെർട്സ്(45+5, 88) ഇരട്ടഗോൾ സ്വന്തമാക്കി. ഫെലിക്‌സ് നെമെച്ചെ(6), നിക്കോ ഷ്‌ളോട്ടർബെക്(38), ജമാൽ മുസിയാല(47), നഥാനിയേൽ ബ്രൗൺ(68), ഡെനിസ് ഉൻഡാവ്(78) എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ. 21ാം മിനിറ്റിൽ ലിവാനോ കൊമെനെൻസിയയിലൂടെ കുറസാവോ ആശ്വാസ ഗോൾ നേടി. കുറസാവോ ലോകകപ്പിൽ സ്വന്തമാക്കുന്ന ആദ്യ ഗോളാണിത്. ഒരുലക്ഷം മാത്രം ജനസംഖ്യയുള്ള ദ്വീപ് രാജ്യം ആദ്യമായാണ് ലോകകപ്പിലേക്കെത്തുന്നത്.