ന്യൂഡല്‍ഹി: വയോജന സംരക്ഷണത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ വീട്ടിൽ നിന്നും ഇറക്കി വിടാം. മുതിര്‍ന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ മക്കളെ സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ വയോജന ട്രൈബ്യൂണലുകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഉചിതവും അനിവാര്യവുമെങ്കില്‍ ഒഴിപ്പിക്കല്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ ട്രൈബ്യൂണലുകള്‍ക്കു കഴിയുമെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം അടക്കം ഭരണഘടനാ തത്വങ്ങള്‍ പരിഗണിച്ചു വേണം നിയമത്തെ വ്യാഖാനിക്കാനെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

പ്രായമേറുന്നു എന്നത് അവഗണന, അരക്ഷിതാവസ്ഥ, അപമാനം എന്നിവയ്ക്കു കാരണമാകരുത്. മുതിര്‍ന്നപൗരര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള 2007ലെ നിയമം ഈ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ലക്‌നൗ വികാസ് നഗറില്‍ എണ്‍പത്തിയൊന്നുകാരിയായ അമ്മയെ സംരക്ഷിക്കാന്‍ രവികാന്ത് ഗുപ്ത എന്നയാള്‍ സ്വന്തം മകനുമായി നടത്തിയ നിയമപോരാട്ടമാണ് കേസിന് ആധാരം.

രവികാന്തിന്റെ മകനും മരുമകളും മുത്തശ്ശിയെ (രവികാന്തിന്റെ അമ്മ) വൃദ്ധസദനത്തിലാക്കി. താന്‍ സമ്പാദിച്ച വീട്ടില്‍ തന്റെ അമ്മയെ താമസിപ്പിക്കുന്നില്ലെന്ന പരാതിയുമായി രവികാന്ത് സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിനെ സമീപിച്ചു. മകനും ഭാര്യയും വീട് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍, അപ്പീല്‍ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കി. റിവ്യൂ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഉതേത്തുടര്‍ന്നാണ് രവികാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.