വിമാനം ഹൈജാക്ക് ചെയ്താൽ നേരിടാൻ കരിപ്പൂർ വിമാനത്താവളം സജ്ജം: ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരം

‘ബംഗളൂരുവിൽ നിന്നും ഉച്ചക്ക് 03.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നു’. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അതോറിറ്റി. കരിപ്പൂരിൽ എത്തിയ ‘എ.ബി.സി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിൽ കയറിയ നാലു തീവ്രവാദികളുടെ നേതൃത്വത്തിൽ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശൽ നടത്തി എൻ.എസ്.ജിയുടെ നേതൃത്വത്തിൽ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു. 

യാത്രാ മധ്യേ വിമാനം ഹൈജാക്ക് ചെയ്താൽ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്.

വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിൽ ഉള്ള സാഹചര്യം കൃത്രിമമായി സൃഷ്‌ടിച്ചാണ് മോക്ക് എക്സർസൈസ് നടത്തുന്നത്.മോക്ക് എക്സർസൈസിന് ശേഷം ശേഷം എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ വിശദമായ അവലോകന യോഗം എയർപോർട്ട് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തി. മികച്ച പ്രവർത്തനരീതികളും മെച്ചപ്പെടുത്തേണ്ട മേഖലകളും സംബന്ധിച്ചു വിവിധ വകുപ്പുകളിൽ ഉള്ളവർ സംസാരിച്ചു. 

 എയർലൈനുകൾ, ദുരന്ത നിവാരണ സേന,ജില്ലാ ഭരണകൂടം, എയർപോർട്ട് അതോറിറ്റി, സിഐഎസ്എഫ് ടീം, പോലീസ്, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, ഐബി, എമിഗ്രേഷൻ, മെഴ്‌സി, റിലീഫ് ആശുപത്രികൾ, തുടങ്ങി വിവിധ ഏജൻസികൾ മോക്ക് എക്സർസൈസിൽ പങ്കെടുത്തു.

എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ്, സബ് കളക്ടർ സാക്ഷി മോഹൻ, സിഐഎസ്എഫ് കമാൻഡന്റ് ജെഎസ് രാത്തോഡ്, ഡിവൈഎസ്പി സുഭാഷ് ബാബു തുടങ്ങിയവർ നേതൃത്വ നൽകി.