പേരാമ്പ്ര: കാർ കത്തി യുവതി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. കാർ കത്തിയതിൽ സോനയുടെ ഭർത്താവ് രജിൻലാലിന് പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനംനൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് മുമ്പും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. ഇതേദിവസം വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു.
വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ ബന്ധുവീട്ടിൽനിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യിൽ കരുതിയിരുന്ന പെട്രോളിൽ സോന തീയിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്. കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്നു കണ്ടെത്തിയതിനു പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പെട്രോൾ വാങ്ങിയ വിവരം വ്യക്തമായത്. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ മൊഴിയിലും കാറിനുള്ളിൽ പെട്രോളിന്റെ ഗന്ധം ഉണ്ടായിരുന്നെന്നു പറയുന്നുണ്ട്.
അതേസമയം പേരാമ്പ്രയിലെ പമ്പിൽ എത്തി പെട്രോൾ വാങ്ങിയത് സോനയാണെങ്കിലും അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സോനയുടെ കുടുംബം. സംഭവം ആത്മഹത്യയാണെന്നുമുള്ള പൊലീസിന്റെ നിഗമനത്തിനു വിരുദ്ധമാണ് കുടുംബത്തിന്റെ നിലപാട്. പെട്രോൾ രജിൻ ലാൽ പറഞ്ഞു വാങ്ങിപ്പിച്ചതായിരിക്കാം എന്ന നിലപാടിലാണ് സോനയുടെ അമ്മ വസന്ത. സംഭവം നടന്ന ദിവസം രാവിലെ 10.30ന് സോന തന്നെ വിളിച്ചിരുന്നു. എന്തെങ്കിലും വിഷയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
2 ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നു. ഗർഭിണിയായ ശേഷം ചില ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. അതിനാലായിരുന്നു 2 മാസം പാലേരിയിലെ വീട്ടിൽ നിർത്തിയത്. രജിൻ ലാൽ ഗൾഫിൽ നിന്നു വന്ന ശേഷം കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കേസ് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ മകൾക്ക് നീതി കിട്ടണം– അവർ പറഞ്ഞു.
അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം പൂർണമായി തന്റെ മകന്റെ മേൽ കെട്ടി വയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അപകടത്തിൽ പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന രജിൻലാലിന്റെ പിതാവ് രാജൻ പറഞ്ഞു. ‘ സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്’– അദ്ദേഹം ആരോപിച്ചു.