നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ. പാർലമെന്ററി സമിതിക്ക് മുൻപിൽ ആണ് വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു. എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശം നൽകി. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം അറിയിച്ചു. കേന്ദ്ര മന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ എംപിമാർ കുറ്റപ്പെടുത്തി. അന്വേഷണത്തിൽ ഇരിക്കുന്ന വിഷയം ആയത് കൊണ്ട് കൂടുതൽ വിശദികരിക്കാൻ കഴിയില്ല എന്ന് എൻടിഎ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് കൂടുതൽ അറിയിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. വീഴ്ച്ച തുടർന്നും ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നത് ചർച്ച ചെയ്തെന്നും അദേഹം പറഞ്ഞു.

പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യപേപ്പർ ചോർച്ച ബാധിച്ചു എന്ന് എൻടിഎ അറിയിച്ചു. ഇൻ്റലിജൻസ് പരാജയം ചർച്ച ചെയ്യപ്പെടേണ്ടത് ഉണ്ട് എന്ന അഭിപ്രായം പാർലമെൻ്റ് സമിതി മുന്നോട്ട് വെച്ചു. ഉന്നത അധികാരികൾ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കണം. ധർമേന്ദ്ര പ്രധാൻ ഇത്തരം സാഹചര്യങ്ങളെ വിലകുറച്ച് കണ്ടത് പാർലമെൻ്ററി സമിതി ചർച്ച ചെയ്തെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയത്. അതേസമയം പുന പരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഏജൻസികളുടെ പിന്തുണ വിദ്യാഭ്യാസമന്ത്രാലയം തേടി.