ന്യൂഡൽഹി: ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെപ്പിക്കുമെന്ന് വിമാനകമ്പനികൾക്ക് സുപ്രീംകോടതി മുന്നറിയിപ്പ്. ടിക്കറ്റ് നിരക്കിൽ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന കർശന മുന്നറിയിപ്പാണ് കോടതി നൽകിയത്. അമിത ടിക്കറ്റ് നിരക്കിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെയാണ് കോടതി ഇടപെടൽ.

വിമാന ടിക്കറ്റ് നിരക്ക്, സർജ് പ്രൈസിങ്, അധിക ബാഗേജ് ചാർജ് തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. പുതിയ നിയമങ്ങളുടെ കരട് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നിലവിൽ വിമാന ടിക്കറ്റ് നിരക്കിലെ വലിയ വ്യതിയാനങ്ങളും യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന അധിക ചാർജുകളും സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്. യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി വിമാന നിരക്കിൽ കൂടുതൽ നിയന്ത്രണം വേണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്

പുതിയ ചട്ടങ്ങളിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉൾപ്പെടുന്നത്. വിമാന ടിക്കറ്റ് നിരക്ക്, സർജ് പ്രൈസിങ്, അധിക ബാഗേജ് ചാർജുകൾ.അതേസമയം, പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതുവരെ വ്യോമയാന മന്ത്രാലയം നിലവിലുള്ള ഓഫീസ് മെമ്മോറാണ്ടങ്ങൾ അടിസ്ഥാനമാക്കിയാണ് വിമാനക്കമ്പനികളുടെ നിരക്ക് നിയന്ത്രിക്കുന്നത്.എന്നാൽ ഈ നിർദേശങ്ങൾ പല എയർലൈനുകളും പാലിക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ ആരോപണം. ഇതിനെ തുടർന്നാണ് നിയമങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. കേസ് സെപ്റ്റംബർ 7ന് വീണ്ടും പരിഗണിക്കും.

ഇത് നടപ്പിലായാൽ വിമാനയാത്രക്കാരെ സംബന്ധിച്ച് വലിയ മാറ്റമായിരിക്കും. ഉത്സവ സീസണുകളിലും തിരക്കേറിയ യാത്രാ സമയങ്ങളിലും ടിക്കറ്റ് നിരക്ക് പെട്ടെന്ന് കുതിക്കുന്ന സാഹചര്യം നിയന്ത്രിക്കാൻ പുതിയ ചട്ടങ്ങൾക്ക് കഴിയുമോ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.