തെൽ അവിവ്: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് ഇസ്രായേലിന് നേരെ ഇറാൻ കനത്ത മിസൈൽ ആക്രമണം നടത്തി. പത്തിലേറെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായാണ് ഇറാൻ ഈ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇസ്രായേലിലെ റമത്ത് എയർബേസ് ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ പ്രധാന നീക്കം. ആളപായം സംബന്ധിച്ച് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വ്യോമതാവളത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇസ്രായേലിന് വലിയ തകർച്ച നേരിട്ടതായി ഇറാൻ മാധ്യമങ്ങളും ചില സ്വതന്ത്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ മേഖല വീണ്ടും ഒരു വലിയ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.
ലബനാനിൽ ഇസ്രായേൽ നടത്തുന്ന തുടർച്ചയായ സൈനിക ഇടപെടലുകളും ആക്രമണങ്ങളുമാണ് പെട്ടെന്നുള്ള ഈ മിസൈൽ ആക്രമണത്തിന് കാരണമായതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രായേൽ എല്ലാ പരിധികളും ലംഘിച്ചുവെന്നും, ഇതിനുള്ള അനിവാര്യമായ തിരിച്ചടിയാണ് ഇപ്പോഴത്തെ ആക്രമണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് പ്രതികരിച്ചു. ലബനാനിലെ ആക്രമണം തുടർന്നാൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ അമേരിക്കയ്ക്കും ഇറാൻ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇടപെടുകയോ ഇസ്രായേലിനെ സഹായിക്കുകയോ ചെയ്താൽ പശ്ചിമേഷ്യയിലുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി. ആക്രമണം ഇസ്രായേലിൽ മാത്രം ഒതുങ്ങില്ലെന്നും, അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും നേരെ വ്യാപ്തിയുള്ള ആക്രമണങ്ങൾക്ക് തുനിയുമെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്സും താക്കീത് നൽകിയിട്ടുണ്ട്.
ഇറാന്റെ മിസൈൽ ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നൽകാൻ ഇസ്രായേൽ ഒരുങ്ങുന്നതായാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഇസ്രായേൽ പ്രതിരോധ സേന ആരംഭിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ അടിയന്തരമായി ചേർന്ന ഇസ്രായേൽ സുരക്ഷാ മേധാവികളുടെ യോഗത്തിൽ തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വീർ ഉൾപ്പെടെയുള്ളവർ ഉടൻ തിരിച്ചടിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. എന്നാൽ ഇറാനിൽ അടിയന്തര പ്രത്യാക്രമണം നടത്താനുള്ള ഇസ്രായേലിന്റെ നീക്കം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞു. ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംയമനം പാലിക്കാൻ നിർദ്ദേശിച്ചതോടെ തിരിച്ചടിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇസ്രായേൽ തൽക്കാലം പിന്മാറുകയായിരുന്നു.