കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് ഡിഡിഇ ഓഫീസ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കളെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ നേതാക്കളെ രാത്രി 11.30ഓടെയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റി. അന്യായമായ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ വ്യക്തമാക്കി.
ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, പ്രഫ. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫ്രറ്റേണിറ്റി ഡിഡിഇ ഓഫീസ് ഉപരോധിച്ചത്. അറസ്റ്റിൽ പ്രതിഷേധിച്ചും ആവശ്യങ്ങൾ ഉന്നയിച്ചും ഇന്ന് മലപ്പുറത്ത് കലക്ടറേറ്റ് മാർച്ച് നടക്കും. ആനുപാതികമായി സ്ഥിരം ബാച്ചുകൾ അനുവദിച്ച് സർക്കാർ ശാശ്വത പരിഹാരം കാണുന്നതുവരെ മുഴുവൻ ജില്ലകളിലും സമരം തുടരുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു.
മലപ്പുറം ജില്ലയിൽ മാത്രം ഹയർ സെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്ന 20 ഹൈസ്കൂളുകൾ നിലവിലുണ്ടെന്നും, എന്തുകൊണ്ടാണ് ഈ നടപടികളിലേക്ക് സർക്കാർ കടക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.