തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് ചുമതല ഏറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരെ പ്രതിഷേധമുയർത്താനാണ് പ്രതിപക്ഷ തീരുമാനം.

തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്നത് അടക്കം ഉയർത്തിക്കാട്ടിയാണ് സിപിഎം സർക്കാരിനെതിരെ തിരിയുന്നത്. നിയമസഭയ്ക്ക് അകത്തും പുറത്തും വിഷയം വലിയ ചർച്ചയാക്കാൻ ഇടതുമുന്നണിയും തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആയിരുന്ന മനോജ് കുമാർ അഗർവാളിനെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ബിജെപി ചീഫ് സെക്രട്ടറിയാക്കിയ് ഉയർത്തിയാണ് രത്തൻ ഖേൽഖറിന്റെ നിയമനത്തെ സിപിഎം ചോദ്യം ചെയ്യുന്നത്. എസ്ഐആറിന്റെ പേരിൽ ലക്ഷക്കണക്കിന് വോട്ടുകൾ കേരളത്തിൽ ഇല്ലാതാക്കി, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നിയമനമാണ് സർക്കാർ നടത്തിയത് എന്നാണ് സിപിഎം വാദം.

ഇടതുമുന്നണി നേതൃത്വം ആകെ വിഷയം ചർച്ചയാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ബംഗാളിലെ നിയമനത്തിൽ വിമർശനമുന്നയിച്ച രാഹുൽഗാന്ധി എന്തുകൊണ്ട് കേരളത്തിലെ നിയമനത്തിൽ മിണ്ടുന്നില്ല എന്നതാണ് പ്രധാന ചോദ്യമായി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. നിയമസഭയിലെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അടക്കം വിഷയം ഉന്നയിക്കപ്പെടും. സഭാ സമ്മേളനം കഴിഞ്ഞാലും വിഷയം യുഡിഎഫ് സർക്കാരിനെതിരായ ആദ്യത്തെ പ്രചാരണ വിഷയം ആയി ഉപയോഗിക്കാനാണ് എൽഡിഎഫ് തീരുമാനം.

അതേസമയം, രത്തൽ ഖേൽക്കറുടെ നിയമനത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ നേതൃത്വം രംഗത്തെത്തി രാഹുലിന് ഇരട്ടത്താപ്പാണെന്നും ബംഗാളിൽ സിഇഒയെ ചീഫ് സെക്രട്ടറിയാക്കിയപ്പോൾ വിമർശിച്ച രാഹുൽ കേരളത്തിലെ നിയമനത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അമിത് മാളവ്യ ചോദിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയ ഉദ്യോഗസ്ഥനാണ് രത്തൻ ഖേൽക്കറെന്നും അദ്ദേഹത്തെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.രത്തൻ ഖേൽക്കറിനെതിരെയും നിരവധി വിമർശനങ്ങൾ ഉണ്ടായിരുന്നു. നിരവധിപേർക്ക് വോട്ട് ചെയ്യാൻ അനുവാദം കൊടുക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവാണ് അദ്ദേഹം. ഇതൊക്കെ ഡീലിന്റെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതാണെന്നും എല്ലാം പുറത്ത് വരുമെന്നും എം.വി ഗോവിന്ദൻ ഡൽഹിയിൽ പ്രതികരിച്ചു. അതേസമയം, മുഖ്യ തെരഞ്ഞടുപ്പ് ഓഫിസറായ രത്തൻ ഖേൽക്കറുടെ പുതിയ നിയമനം ഭരണപരമായ കാര്യമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നായിരുന്നു കെ.സി വേണുഗോപാലിൻ്റെ മറുപടി.