ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ ഗൂഢാലോചനക്കുറ്റം ചുമത്തി ജയിലിലടയ്‌ക്കപ്പെട്ട തസ്ലീം അഹമ്മദ്‌, ഖാലിദ് സൈഫി എന്നിവരുടെ ജാമ്യ ഹർജിയിൽ അനുകൂല പരാമർശവുമായി സുപ്രീംകോടതി. പ്രഥമദൃഷ്ട്യാ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്ന്‌ ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, പി ബി വരാലെ എന്നിവരുടെ ബെഞ്ച്‌ വാക്കാൽ പറഞ്ഞു.

ഇരുവരും സമർപ്പിച്ച ജാമ്യ ഹർജിയിൽ രണ്ടുദിവസം സമയം ഡൽഹി പൊലീസ് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ചോദിച്ചു. തുടർന്ന്‌ കേസ്‌ വെള്ളിയാഴ്‌ചത്തേക്ക് മാറ്റവെയാണ് ബെഞ്ച്‌ പരാമർശം നടത്തിയത്. കുറ്റകൃത്യത്തിന്റെ ഭാഗമായിട്ടില്ലെന്നും അഞ്ച്‌ വർഷത്തോളമായി ജയിലിൽ കഴിയുകയാണന്നും ഇരുവരും കോടതിയെ അറിയിച്ചു. ​

കലാപഗൂഢാലോചന ആരോപിക്കപ്പെട്ട്‌ ജയിലിൽ കഴിയുന്ന മറ്റൊരു പ്രതി സലിം മാലിക്കിന്‌ യുഎപിഎ കേസിൽ ഹൈക്കോടതി ജാമ്യം നൽകി. ജസ്റ്റിസുമാരായ പ്രതിഭ എം സിങ്‌ , മധു ജെയിൻ എന്നിവരുടേതാണ്‌ ഉത്തരവ്‌. വിചാരണക്കോടതി ജാമ്യപേക്ഷ തള്ളിയതോടെയാണ്‌ മാലിക്‌ ഹൈക്കോടതിയെ സമീപിച്ചത്‌. മറ്റൊരു പ്രതി അത്തർ ഖാന്റെ ജാമ്യാപേക്ഷ 25ന്‌ പരിഗണിക്കും.