തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രവചനം. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമായിരിക്കും യെല്ലോ അലേർട്ട്.

പ്രധാന ജാഗ്രതാ നിർദേശങ്ങൾ:

 ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ (വെള്ളൈകടവ് സ്റ്റേഷൻ) ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകി. നദീതീരത്തുള്ളവർ കടുത്ത ജാഗ്രത പാലിക്കണം. ഒരു കാരണവശാലും നദിയിൽ ഇറങ്ങാനോ മുറിച്ചുകടക്കാനോ പാടില്ല.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ തയ്യാറാകണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി  അറിയിച്ചു.

 കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം മൂലമുള്ള കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  അറിയിച്ചു. നാളെ പുലർച്ചെ 5.30 വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണം.