മലപ്പുറം: ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലയാളി യാത്രക്കാരി മരിച്ചു. പൊന്നാനി വെളിയങ്കോട് സ്വദേശിനി ബഷീറ (42) ആണ് മരിച്ചത്. കേരളത്തില്‍ നിന്നും കുടുംബസമേതം കശ്മീരിലേക്ക് കാറില്‍ യാത്ര പോകുന്നതിനിടെ ഹരിയാനയിലെ ഫിറോസ്പൂരില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുന്നില്‍ പോവുകയായിരുന്ന ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഭര്‍ത്താവ് അബ്ദുല്‍ ജലീല്‍ (49), മക്കളായ ലാസിം അബു ബക്കര്‍, മുഹമ്മദ് ശാരിഖ് എന്നിവര്‍ക്ക് പരിക്കേറ്റു. അബ്ദുല്‍ ജലീലിന്റെ പരിക്ക് ഗുരുതരമാണ്. ഷാര്‍ജയില്‍ നിന്ന് ദിവസങ്ങള്‍ക്കുമുമ്പ് എത്തിയ ഭര്‍ത്താവിനോടൊപ്പം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര പോയതായിരുന്നു ബഷീറ.

മൂന്ന് ദിവസംമുമ്പാണ് നാട്ടിൽ നിന്ന് പുറപ്പെട്ടത്. കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ട്രക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ മകന്‍ അബൂബക്കറായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയി ലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ മൃതദേഹം വിമാന മാര്‍ഗം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം ടിഎം സിദ്ദീഖിന്‍റെ പിതാവിന്‍റെ സഹോദരന്‍ മകളാണ് മരിച്ച ബഷീറ. പരേതനായ തണ്ണിത്തുറ പുക്കല്‍ മൊയ്തീന്‍കുട്ടിയാണ് ബഷീറയുടെ പിതാവ്. ഉമ്മ: നസീസു. ലാസിം സഹോദരങ്ങള്‍: മുസ്തഫ, നുസ്രത്ത്, ബുഷ്‌റ, മുംതാസ്.