പത്തനംതിട്ട: നിശ്ചിത സമയത്തിന് മുമ്പ് സ്റ്റോപ്പ് വിട്ടുപോയതിനെ തുടർന്ന് ബസ് ലഭിക്കാതെപോയ യാത്രക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ബസ് നഷ്ടപ്പെടുകയും ആശുപത്രി സന്ദർശനം മുടങ്ങുകയും ചെയ്ത സംഭവത്തിലാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനോട് (KSRTC) 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും നൽകാൻ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. പരാതി ഫയൽ ചെയ്ത തീയതി മുതൽ 9 ശതമാനം വാർഷിക പലിശയോടെ ബസ് ചാർജ്ജായ 146 രൂപ തിരികെ നൽകാനും കമ്മീഷൻ കെഎസ്ആർടിസിയോട് നിർദ്ദേശിച്ചു.
സീറ്റ് റിസർവ് ചെയ്ത ഒരു യാത്രക്കാരനെ കയറ്റാതെ നിശ്ചിത സമയത്തിന് മുൻപ് ബസ് എടുത്തുപോയത് സേവനത്തിലെ ഗുരുതരമായ വീഴ്ചയായി കണക്കാക്കാമെന്നും പ്രസിഡന്റ് ജോർജ്ജ് ബേബി, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. "ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, നിശ്ചിത സമയത്തിന് മുൻപ് ബസ് എടുത്തുപോകുന്നതും അതുമൂലം റിസർവ് ചെയ്ത യാത്രക്കാരന് ബസ് നഷ്ടമാകുന്നതും സേവനത്തിലെ വ്യക്തമായ വീഴ്ചയാണ്" മെയ് 29-ലെ ഉത്തരവിൽ ബെഞ്ച് വ്യക്തമാക്കി.
2024 ആഗസ്റ്റ് 24നാണ് കാട്ടാക്കടയിൽ നിന്ന് എറണാകുളത്തെ ഒരു ആശുപത്രിയിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ പരാതിക്കാരി സീറ്റ് റിസർവ് ചെയ്തിരുന്നത്. തിരുവല്ലയിൽ നിന്ന് രാവിലെ 8 മണിക്കായിരുന്നു ബസ് പുറപ്പെടേണ്ടിയിരുന്നത്. ഉച്ചയ്ക്ക് 12.30-ന് ആശുപത്രിയിലെ ഡോക്ടറെ കാണുന്നതിനായി 500 രൂപ കൺസൾട്ടേഷൻ ഫീസ് മുൻകൂട്ടി അടച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.