കൽപ്പറ്റ: കൽപ്പറ്റയിലെ മുണ്ടക്കൈ ട‍ൗൺഷിപ്പിൽ ഒന്നാംഘട്ടത്തിലെ 178 കുടുംബങ്ങൾക്കുമുള്ള വീടുകൾ താമസത്തിന്‌ കൈമാറി.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയവും ഉടമസ്ഥാവകാശവും കൈമാറിയ വീടുകളാണ്‌ ഗുണമേന്മാ പരിശോധനകളെല്ലാം പൂർത്തിയാക്കി കൈമാറിയത്‌. നിലം ഒരുക്കുന്നതുമുതൽ ആരംഭിച്ച 58 ഗുണമേന്മാ പരിശോധനയ്ക്കുശേഷം ഗുണഭോക്താക്കളുമായി ചേർന്ന്‌ നടത്തിയ അവസാന മൂന്ന്‌ പരിശോധന പൂർത്തീകരിച്ചാണ്‌ ഒന്നാംഘട്ടത്തിലെ മുഴുവൻ കുടുംബങ്ങൾക്കും വീട്‌ കൈമാറിയത്‌.

വ്യാഴാഴ്‌ച വരെ 159 വീട്‌ കൈമാറിയിരുന്നു. തിങ്കളാഴ്‌ച 19 വീടാണ്‌ നൽകിയത്‌. ഒന്നാം സോണിലെ ‘ഐ’ ക്ലസ്റ്ററിൽ 11 വീടും ‘ജെ’ ക്ലസ്റ്ററിലെ എട്ടും. ചെറുന്യൂനതകൾപോലും പരിഹരിച്ച്‌ സർക്കാർ ഏജൻസിയായ കിഫ്‌ക്കോണിൽനിന്നും ‘ഫിറ്റ്‌ ഫോർ ഹാൻഡ്‌ ഓവർ’ സർട്ടിഫിക്കറ്റ്‌ ഉറപ്പിച്ചാണ്‌ വീടുകളിൽ താമസം ആരംഭിക്കുന്നത്‌.

ഒന്നാം സോണിലെ ‘ഡി’ ക്ലസ്റ്ററിലെ 38–ാം വീട്ടിൽ ചൂരൽമല സ്‌കൂൾ റോഡിൽ താമസിച്ചിരുന്ന കണ്ണൻകൈ വിജയനും കുടുംബവും ഞായറാഴ്‌ച ഗൃഹപ്രവേശം നടത്തി. ഇരുപതിലധികം കുടുംബങ്ങൾ ഉടൻ താമസം ആരംഭിക്കുകയാണെന്ന്‌ അറിയിച്ച്‌ ജില്ലാ ഭരണ സംവിധാനത്തിന്‌ കത്ത്‌ നൽകി.

സ്‌കൂൾ തുറക്കുന്നതിനും മഴക്കാലത്തിനും മുമ്പ്‌ ട‍ൗൺഷിപ്പിലേക്ക്‌ മാറാനാണ്‌ കുടുംബങ്ങളുടെ പദ്ധതി. ബലിപ്പെരുന്നാൾ ട‍ൗൺഷിപ്പിൽ ആഘോഷിക്കണമെന്ന ആഗ്രഹത്തിലും ഗൃഹപ്രവേശനത്തിന്‌ ഒരുങ്ങുന്നവരുണ്ട്‌.