തിരുവനന്തപുരം: കിഫ്ബിയിൽ പിടിമുറുക്കാൻ സംസ്ഥാന സർക്കാർ. പ്രവർത്തനത്തിലും ധനസമാഹരണ രീതിയിലും മാറ്റത്തിന് ആലോചന. വരുമാനമുണ്ടാക്കുന്ന പദ്ധതികളിലേയ്ക്ക് മാറും. വിദഗ്ധ സമിതി പഠിക്കും. ജീവനക്കാരുടെ അലവൻസ് കുറയ്ക്കാനും വരുമാനമുള്ള പദ്ധതികളിലേക്ക് മാറാനും ആലോചന. ഇന്നും കിഫ്ബി ബോർഡ് യോഗം ചേരും.
കിഫ്ബിയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. കിഫ്ബി നടത്തിയതിൽ ഏറെയും വരുമാനം ലഭിക്കാത്ത പദ്ധതികളാണെന്നും പൊതുമരാമത വകുപ്പ് നടപ്പിലാക്കേണ്ട പദ്ധതികളാണ് കിഫ്ബി മുഖാന്തരം നടപ്പാക്കിയിരുന്നതെന്നും കണ്ടെത്തി അതിൽ നിന്ന് മാറാനാണ് നീക്കം. പകരം വരുമാനമുള്ള പദ്ധതികളിലേക്ക് കടക്കും.
ഭരണമാറ്റത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം എബ്രഹാം രാജി വെച്ചിരുന്നു. അഡീഷണൽ ഡയറക്ടറായ മിനി ആന്റണിക്കാണ് നിലവിൽ സിഇഒയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
2016-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കിഫ്ബി പുനരുജ്ജീവിപ്പിക്കപ്പെട്ടത്. അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വലിയ വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കിയിരുന്നു. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിൽ കിഫ്ബിയുടെ നടത്തിപ്പിലും നിയമപരമായ വശങ്ങളിലും പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.