തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പരിശീലകന് 16 വർഷം കഠിനതടവ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ കോച്ചായിരുന്ന തിരുവനന്തപുരം സ്വദേശി മനുവിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 24,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്.

2021ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പ്രതി ഒരു ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയോട് നഗ്നചിത്രങ്ങൾ ഫോണിൽ എടുത്ത് അയച്ചുതരാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് വഴങ്ങാതിരുന്ന കുട്ടി പിന്നീട് ഈ സെന്ററിലെ കോച്ചിങ് അവസാനിപ്പിച്ച് മറ്റൊരു സെന്ററിലേക്ക് മാറി. വിവരങ്ങൾ പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ കുട്ടി ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല.

പിന്നീട് 2024ൽ മറ്റൊരു ജില്ലയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് പെൺകുട്ടി ഈ പരിശീലകനെ വീണ്ടും കാണുന്നത്. അവിടെവെച്ച് കുട്ടി ബഹളം വെച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നതും തുടർന്ന് പൊലീസിൽ പരാതി നൽകി അന്വേഷണം ആരംഭിക്കുന്നതും. ഈ സംഭവത്തിന് പിന്നാലെ മറ്റ് അഞ്ച് പെൺകുട്ടികൾ കൂടി ഈ കോച്ചിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.