മക്ക: മുഴുവൻ കർമങ്ങളും പൂർത്തിയാക്കി ഹാജിമാർ മിനയോട് വിടപറഞ്ഞതോടെ ഈ വർഷത്തെ ഹജ്ജിന് സമാപനം. 17 ലക്ഷത്തിലേറെ തീർഥാടകർ കർമങ്ങൾ പൂർത്തിയാക്കി മടങ്ങി. ഇനി നാട്ടിലേക്ക് മടങ്ങുന്നതിന് മുന്നോടിയായുള്ള വിടവാങ്ങൽ ത്വവാഫിലാണ് തീർഥാടകർ.

അവസാനത്തെ ജംറയിലെ കല്ലേറ് കർമങ്ങളും തീർത്തവർക്ക് ഇനിയുള്ളത് വിടവാങ്ങൽ ത്വവാഫാണ്. അതായത് കഅ്ബക്കരികിലെത്തി മക്കയോട് വിടപറയുന്ന, അവസരത്തിന് ദൈവത്തോട് നന്ദി പറയുന്ന കർമം. ഇന്നലെ രാത്രിയോടെ ഭൂരിഭാഗം ഹാജിമാരും മിനായിൽ നിന്നും മടങ്ങിയിരുന്നു. അടുത്ത മൂന്ന് ദിവസം കനത്ത തിരക്ക് ഹറമിലുണ്ടാകും. മലയാളി ഹാജിമാർ ഓരോ സംഘങ്ങളായെത്തി വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കും. ജൂൺ രണ്ട് മുതലാണ് ഇന്ത്യൻ ഹാജിമാർ നാട്ടിലേക്ക് മടങ്ങുക. മദീന സന്ദർശനം പൂർത്തിയാക്കാത്തവർ എട്ടു ദിനം അവിടെ കഴിഞ്ഞാകും മടങ്ങുക.

അതേസമയം, ഈ വർഷത്തെ ഹജ്ജിനെത്തിയപ്പോൾ 40ലേറെ ഇന്ത്യക്കാരാണ് ആരോഗ്യപ്രശ്‌ങ്ങൾ മൂലം മരിച്ചത് മരിച്ചത്. 1.75 ലക്ഷം ഇന്ത്യൻ തീർഥാടകരാണ് ഹജ്ജിൽ പങ്കെടുത്തത്.